കാല്പനികതയെ വൈകാരികമായി പ്രണയിച്ചിരുന്ന സ്വപ്നജീവി വേർപെട്ടിട്ട് വർഷങ്ങൾ കടന്നുപോയി.
വർണാഭമായ നിറങ്ങൾ ചാലിച്ച സൗന്ദര്യവും,
മനസ്സിന്റെ മണിച്ചെപ്പിൽ വിരിഞ്ഞിരുന്ന മായിക ലോകവും,
പ്രണയം ചാർത്തിത്തരുന്ന ആ ഉന്മത്തമായ ആവേശവും—
ഇപ്പോൾ അന്യം നിന്നുപോയതുപോലെ.
ജീവിതത്തിന്റെ അവസ്ഥാന്ധരങ്ങളെ അതിശയോക്തിയോടെ വരച്ചുകാട്ടുന്ന കവിതകൾ വായിക്കുമ്പോൾ,
ഒരിക്കലും അനുഭവിക്കാത്ത നിറഭേദങ്ങൾ
ഒരു കാഴ്ചക്കാരനെ പോലെ മാത്രം
മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
വഴിതെറ്റിയെത്തിയ തെക്കൻ കാറ്റ്
പൂമുഖവാതിൽ മെല്ലെ തുറന്നു,
പതിയെ എന്തോ മൂളി.
നിശ്ശബ്ദമായ ഏകാന്തതയെ സ്നേഹിക്കാൻ തുടങ്ങിയതുകൊണ്ടാവാം,
ആ മൂളൽ അലട്ടിയില്ല.
അനന്തമായ ആകാശം,
അതിൽ പറന്നു കളിക്കുന്ന പക്ഷികൾ,
മുത്തുമണിപോലെ തെളിഞ്ഞ സൂര്യൻ,
വിടവിടയായി മിന്നുന്ന നക്ഷത്രങ്ങൾ—
ഇടുങ്ങിയ ജനലഴികളിലൂടെ കണ്ണിലേയ്ക്ക് കടന്നുവന്ന കാഴ്ചകൾ
പതിയെ മങ്ങിപ്പോയി.
പ്രഭാതത്തിൽ നിന്ന് പ്രദോഷത്തിലേക്കുള്ള യാത്ര—
നമ്മെല്ലാവരെയും മോഹിപ്പിക്കുന്ന
ഒരു സുന്ദര ദൃശ്യവിസ്മയം.
ഒരുപക്ഷേ, പകലിനേക്കാൾ ഭംഗി രാത്രിക്കാണ്.
ശാന്തവും സുന്ദരവും.
പണ്ടൊരിക്കൽ കടപ്പുറത്ത് കിടന്ന്
കടലിലോട്ടു മുങ്ങിത്താഴുന്ന ചുവന്ന സൂര്യനെ നോക്കിയപ്പോൾ പോലും
തോന്നിയിരുന്നു—
രാത്രിക്കാണ് മനോഹാരിത കൂടുതലെന്ന്.
തിരമാലകളുടെ സ്വരം കേട്ട്,
നക്ഷത്രങ്ങൾ എണ്ണി കിടന്ന്,
തണുത്ത കാറ്റിൽ മയങ്ങി പോയപ്പോൾ,
രാത്രിയുടെ ഭംഗി അതിരില്ലാതെ വിരിഞ്ഞിരുന്നു.
ഇപ്പോൾ മൂന്നു വർഷമായി നാട്ടിൽ പോയിട്ട്.
പോകണം എന്നു തോന്നുന്നു—
കുറച്ച് നാളുകൾക്കെങ്കിലും കുടുംബസമേതം.
നാടിന്റെ പച്ചപ്പും ഹരിതാഭയും,
മഴയും മണ്ണിന്റെ മണവും,
നാടും നാട്ടുകാരും, വീടും വീട്ടുകാരും—
എല്ലാം അന്യം നിന്നിട്ട് ഏറെ നാൾ.
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ
എഴുതാനും വായിക്കാനും
പ്രകൃതിയെ ആസ്വദിക്കാനും
സമയം എവിടെ?
വർഷങ്ങൾക്ക് ശേഷം വീണ്ടും എഴുതാൻ ഇരുന്നപ്പോൾ,
കൈമോശം വന്ന കലയുടെ ഭാരം
മനസ്സിനും ചിന്തകൾക്കും വന്ന മാറ്റം
വ്യക്തമായി അനുഭവപ്പെട്ടു.
ചിന്തകൾക്ക് ഒഴുക്കില്ല,
എഴുത്തിന് സാഹിത്യമില്ല—
എല്ലാം കൈവിട്ടുപോയി.
“വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും;
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും”
എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത്
എത്ര സത്യം!
No comments:
Post a Comment